മലപ്പുറത്ത് വലിയ തോതിൽ സ്വർണക്കടത്തും ഹവാല ഇടപാടും നടക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. പിടിച്ചെടുത്ത സ്വർണം ആർക്കു വേണ്ടിയാണു കൊണ്ടുവന്നതെന്ന് അന്വേഷിച്ചു കണ്ടുപിടിക്കാൻ കേരള പോലീസിനായിട്ടുണ്ടോ എന്ന് ബൽറാം ചോദിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 150 കിലോ സ്വർണവും 123 കോടിയുടെ ഹവാല പണവും മലപ്പുറം ജില്ലയിൽനിന്നു മാത്രം പിടിച്ചെടുത്തെന്നും ഇതു രാജ്യവിരുദ്ധ പ്രവർത്തനത്തിനായാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. പിടിച്ചെടുത്ത സ്വർണം ഭൂരിഭാഗവും പോലീസ് തന്നെ അടിച്ചുമാറ്റി ബാക്കിയുള്ളത് മാത്രമേ കണക്കിൽ കാണിക്കുന്നുള്ളൂവെന്നാണ് ആക്ഷേപമുയരുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ബൽറാം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ വിലാപത്തിന്റെ അടിസ്ഥാനമെന്താണ്? കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ ഇങ്ങനെ എത്ര ‘Muslim extremist elements ‘നെതിരെ പിണറായി വിജയൻ നടപടി സ്വീകരിച്ചിട്ടുണ്ട്? ആരൊക്കെയാണ് ആ തീവ്രവാദികൾ? എന്തെല്ലാമാണ് അവരുടെ തീവ്രവാദ പ്രവർത്തനം? പേര് സഹിതം പിണറായി വിജയന് കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്താമോ? . ഇതിൽ ഏതെങ്കിലും ഒരു കേസിൽ ഈ സ്വർണം ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നത് എന്ന് അന്വേഷിച്ചു കണ്ടുപിടിക്കാൻ കേരളാ പൊലീസിന് കഴിഞ്ഞിട്ടുണ്ടോ? ഒന്നോ രണ്ടോ കേസിലാണെങ്കിൽ പ്രതികൾ സഹകരിച്ചില്ല എന്ന് പറയാം. പക്ഷേ ഇത്രയധികം കേസ് പിടിച്ചിട്ടും ഒരു കേസിലും യഥാർഥ പ്രതികളിലേക്ക് അന്വേഷണം നീളാത്തതെന്തേ?
