കൊടി സുനിക്ക് പരോള്‍ നല്‍കിയതിലെന്താണ് മഹാപരാധമെന്ന് പി ജയരാജൻറെ ചോദ്യം. പരോളിന് അര്‍ഹത ഉണ്ടായിട്ടും കഴിഞ്ഞ ആറ് വര്‍ഷമായി കൊടി സുനിക്ക് പരോള്‍ നല്‍കിയിരുന്നില്ല. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ജയരാജന്‍ സുനിക്ക് ജാമ്യം അനുവദിച്ചതിനെ ന്യായീകരിച്ചത്.
കോവിഡ് കാലത്ത് പോലും കൊടിസുനിക്ക് പരോള്‍ നല്‍കിയിരുന്നില്ല. ആറുവര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ പരാതിയെ തുടര്‍ന്ന് പരോള്‍ നല്‍കിയതില്‍ എന്ത് മഹാപരാധമാണുള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു. 30 ദിവസത്തെ പരോളാണ് സുനിക്ക് അനുവദിച്ചിരിക്കുന്നത്. മനുഷ്യാവകാശ കമ്മിഷന്റെ കത്ത് പരിഗണിച്ചാണ് ജയില്‍ വകുപ്പിന്റെ നടപടിയെന്നും പി ജയരാജൻ പറഞ്ഞു.
കൊടി സുനിക്ക് പരോൾ നല്കിയതിനെതിരെ കെ കെ രമ എംൽഎ ഇന്നലെ രംഗത്തെത്തിയിരുന്നു. കൊടി സുനിക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് 30 ദിവസം പരോള്‍ നല്‍കിയത് എന്ന് കേരള സര്‍ക്കാരും ആഭ്യന്തരവകുപ്പും മറുപടി പറയണമെന്ന് കെ.കെ. രമ പറഞ്ഞു. അമ്മയെ കാണാനാണെങ്കില്‍ 10 ദിവസം മതിയല്ലോ എന്തിനാണ് 30 ദിവസത്തെ പരോള്‍ എന്നും രമ ചോദിച്ചു.
