മണിപ്പുരില്‍ ബി.ജെ.പി സഖ്യ സര്‍ക്കാരില്‍ നിന്ന് പിന്മാറി നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി. സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് എന്‍.പി.പി.ഏഴ് എല്‍.എല്‍.എമാരാണ് പാര്‍ട്ടിക്കുള്ളത്. സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാരോപിച്ചാണ് പിന്മാറ്റം.
സംസ്ഥാനത്തെ നിലവിലുള്ള ക്രമസമാധാന സാഹചര്യങ്ങളില്‍ അതീവ ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ടാണ് കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ പിൻവലിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വംശീയ കലാപം നിയന്ത്രിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയ്ക്ക് അയച്ച ഔദ്യോഗിക കത്തില്‍ എന്‍.പി.പി തുറന്നടിച്ചു പ്രധാനപ്പെട്ട സഖ്യകക്ഷിയെ നഷ്ടപ്പെട്ടുവെങ്കിലും ബി.ജെ.പി സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ഇത് ബാധിക്കില്ല. 60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ ബി.ജെ.പിക്ക് 37 അംഗങ്ങളാണുള്ളത്. 31 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ജനതാദള്‍ യുണൈറ്റഡിന്റെ ഒരു എം.എല്‍.എ, നാഗാ പീപ്പിള്‍സ് ഫ്രണ്ടിലെ അഞ്ച് എം.എല്‍.എമാര്‍, മൂന്ന് സ്വതന്ത്ര എം.എല്‍.എമാര്‍ എന്നിവരുടെ പിന്തുണയും ബി.ജെ.പിക്കുണ്ട്.
