പുതിയ കാല സിനിമകൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. ഇന്നത്തെ സിനിമകൾ ഒന്നും നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കുന്നില്ലെന്ന് ജി സുധാകരൻ പറഞ്ഞു. എല്ലാ സിനിമയും തുടങ്ങുന്നത് വെള്ളമടിയോടെയാണ്. വെള്ളമടിച്ചു തുടങ്ങുന്ന സീനിനൊക്കെ എങ്ങനെയാണ് അംഗീകാരം നല്‍കുന്നത്. എന്ത് മെസേജ് ആണ് ഇതിലെല്ലാം ഉള്ളത്. മദ്യപാനം ആഘോഷമാക്കുന്നുവെന്നും സുധാകരൻ വിമർശിച്ചു.
സിനിമാ താരങ്ങളുടെ ഓവർ നാട്യവും അവരെ ചുറ്റിപ്പറ്റിയുള്ള ആരാധകവൃന്ദവും മൂല്യരഹിതമായാണ് നടക്കുന്നത്. മൂല്യമുള്ള സിനിമകള്‍ ഇറങ്ങുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന ഒരു സമൂഹം വളർന്നു വരികയാണ്. അഭിപ്രായം പറയാൻ പാടില്ല. കൂട്ടായി ഒരു തെറ്റ് പറഞ്ഞാലും തെറ്റാണെന്ന് പറയാൻ പാടില്ല. ആ തെറ്റു തന്നെ ശരിയായി പൊക്കോണ്ടിരിക്കും. അതിനിശിതമായ സാമൂഹ്യ വിമർശനത്തിലൂടെയല്ലാതെ ഈ കേരളം നന്നാകാൻ പോകുന്നില്ലെന്നും ജി സുധാകരൻ പറഞ്ഞു.
