ഇന്ന് ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം. വാര്‍ഷികാഘോഷങ്ങൾ രാവിലെ 11 മണി മുതൽ പാര്‍ലമെന്‍റില്‍ ആരംഭിച്ചു. പഴയ പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിലാണ് സംയുക്ത സമ്മേളനം നടക്കുക. സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു അഭിസംബോധന ചെയ്യും. ഉപരാഷ്ട്രപതി ലോക് സഭ സ്പീക്കര്‍ എന്നിവരും സംസാരിക്കും.
സംയുക്ത സമ്മേളനത്തില്‍ ഇന്ത്യ സഖ്യം പങ്കെടുക്കും. രാഹുല്‍ ഗാന്ധിയേയും മല്ലികാർജ്ജുന ഖർഗെയേയും വേദിയിലിരുത്താമെന്ന് സർക്കാർ സമ്മതിച്ചു. ഭരണഘടന വാര്‍ഷികാഘോഷത്തിന് ശേഷം ഇരുസഭകളും പിരിയും. വൈകുന്നേരം നാല് മണിക്ക് സുപ്രീംകോടതിയില്‍ നടക്കുന്ന ഭരണഘടന ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും.
1946 ഡിസംബർ 9 -ന് തുടങ്ങി, 2 വർഷവും 11മാസവും 17 ദിവസവും എടുത്താണ് നമ്മുടെ ഭരണഘടനയുടെ കരട് തയ്യാറാക്കിയത്. സംസ്‌കാരത്തിലും ഭാഷയിലും ജീവിതശൈലിയിലും ഭൂമികകളിലും ഇത്രമേല്‍ വൈവിധ്യങ്ങളുള്ള ഒരു നാടിനെ ഏകീകരിക്കുകയെന്ന പ്രയത്‌നത്തിന്റെ സാക്ഷാത്കാരമാണ്, 25 ഭാഗങ്ങളും 395 അനുഛേദങ്ങളും 12 പട്ടികകളുമടങ്ങിയ ഇന്ത്യന്‍ ഭരണഘടന.
