റെയിൽവേ സ്റ്റേഷൻ ആധുനിക നിലവാരത്തിൽ പുതുക്കിപ്പണിയുന്നതിനൊപ്പം കേരളീയ പൈതൃകം പ്രാധാന്യത്തോടെ നിലനിർത്താൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയിൽ ഉള്‍പ്പെടുത്തി പുനർനിർമ്മാണത്തിനായി 393.57 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. എയർപോർട്ട് മാതൃകയിൽ ഒരുങ്ങുന്ന റെയിൽവേ സ്റ്റേഷന്റെ പുതിയ രൂപരേഖയിൽ തീരുമാനമായതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
നിലവിലുള്ള സൗകര്യങ്ങളേക്കാൾ പതിന്മടങ്ങ് സൗകര്യം പുതിയ റെയിൽവേ സ്റ്റേഷനിൽ ഉണ്ടാകുമെന്നും ഡിസൈൻ കണ്ടപ്പോൾ തനിക്ക് ആകാംക്ഷ തോന്നിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മൊത്തം മൂന്നുനിലകളാണ്. താഴത്തെ നില പാര്‍ക്കിങ്ങിന് അടക്കം വാഹനങ്ങള്‍ വന്നുപോകാനാണ്. രണ്ടാംനിലയിലാണ് ടിക്കറ്റ് കൗണ്ടറും മറ്റും സജ്ജമാക്കുക. കൂടാതെ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്, ജീവനക്കാര്‍ക്കുള്ള ഫ്‌ളാറ്റുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ലിഫ്റ്റുകളും എസ്‌കലേറ്ററുകളും കൂടുതൽ സജ്ജീകരിച്ച് വിപുലമായ പാർക്കിംഗ് സൗകര്യത്തോടെ വിമാനത്താവള മാതൃകയിലാകും നിർമ്മാണം. മൂന്നു ഡിസൈനുകൾ മുന്നോട്ട് വച്ചതിൽ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ഡിസൈൻ വൺ തിരഞ്ഞെടുക്കുകയും അത് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് പുനർനിർമ്മാണ പ്രക്രിയകൾ വേഗത്തിലാക്കുമെന്നും തൃശൂർ കളക്ടറേറ്റിൽ നടന്ന ചർച്ചയ്‌ക്ക് ശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
