അമ്പലത്തറ മുട്ടിച്ചരലിൽ സി.പി.എം. പ്രാദേശിക നേതാക്കൾക്കുനേരേ സി.പി.എം. പ്രവർത്തകൻ സ്ഫോടകവസ്തുവെറിഞ്ഞ സംഭവം കൂട്ടുപ്രതി അറസ്റ്റിൽ, എറിഞ്ഞയാൾ ഒളിവിൽ. അമ്പലത്തറ ലാലൂർ സ്വദേശി രതീഷ് (48), മുട്ടിച്ചരലിലെ ഐ.ഷമീർ (34) എന്നിവർക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തു. കൂട്ടുപ്രതി അമ്പലത്തറ ഷമീറിനെ അറസ്റ്റ് ചെയ്തു. രതീഷ് ഒളിവിലാണ്.
തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. സി.പി.എം. ഏഴാംമൈൽ ലോക്കൽ സെക്രട്ടറി സി.ബാബുരാജ്, അമ്പലത്തറ ലോക്കൽ സെക്രട്ടറി കെ.വി.അനൂപ്, പാർട്ടിയംഗം ബാലകൃഷ്ണൻ മരുതോട്, ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ അരുൺ എന്നിവർക്ക് നേരെ സ്ഫോടകവസ്തു എറിയുകയായിരുന്നു. കാട്ടുപന്നികളെ തുരത്താൻ ഉപയോഗിക്കുന്ന ഏറുപടക്കമാണ് ഉപയോഗിച്ചത്.
എന്നാൽ പടക്കത്തിൽനിന്നുള്ള ചില്ലുകഷ്ണം ചിതറിയെത്തി അയൽവാസിയായ ആയിഷയുടെ കണ്ണിൽ കൊണ്ടു. ഇവർ ജില്ലാ ആസ്പത്രിയിൽ ചികിത്സ തേടി.പാര്‍ട്ടി നേതൃത്വവുമായുള്ള ചില തര്‍ക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.അമ്പലത്തറ പോലീസിന്റെ അന്വേഷണത്തിൽ രതീഷിന് സഹായിയായി ഷമീറുമുണ്ടെന്ന് വ്യക്തമായി. ഇതോടെയാണ് ഇയാൾ അറസ്റ്റിലായത്.
