സുഭദ്രയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. മാത്യൂസിനും ഭാര്യ ഉഡുപ്പി സ്വദേശി ശർമ്മിളയ്ക്കുമായി അന്വേഷണം വ്യാപിപ്പിച്ചു. കടവന്ത്രയിൽ നിന്ന് ആഗസ്റ്റ് നാലിന് കാണാതായ സുഭദ്രയുടെ മൃതദേഹം ചൊവ്വാഴ്ചയാണ് മണ്ണഞ്ചേരി തെക്ക് പഞ്ചായത്ത് പഴമ്പാശ്ശേരി വീടിനു പിൻവശത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
ശരീരത്തിന്റെ ഇരുഭാഗത്തെയും വാരിയെല്ലുകൾ പൂർണമായും തകർന്നിരുന്നു. കൈ ഒടിഞ്ഞിരുന്നു. മൃതദേഹം ഒളിപ്പിക്കാനുള്ള ശ്രമത്തിനിടെ കൈ വലിച്ചൊടിച്ചതാകാമെന്ന സാധ്യത തള്ളിക്കളയുന്നില്ലന്ന് പോലീസ്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ഫൊറന്‍സിക് വിഭാഗം നൽകിയ പ്രാഥമിക റിപ്പോര്‍ട്ടിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.
എറണാകുളം കടവന്ത്ര കര്‍ഷകറോഡ് ശിവകൃപയില്‍ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ സുഭദ്രയുടെ (73) മൃതദേഹമാണ് ചൊവ്വാഴ്ച കലവൂരിലെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഈ വീട്ടിൽ താമസിച്ചിരുന്ന കാട്ടൂർ സ്വദേശി മാത്യൂസും ഭാര്യ ഉഡുപ്പി സ്വദേശി ശർമ്മിളയുമാണ് കൊലനടത്തിയതെന്നാണ് വിവരം.ഇവർ ഒളിവിലാണ്, ഇവർക്കായി പോലീസ് അന്യസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. സ്വര്‍ണത്തിനായി സുഭദ്രയെ കൊന്നുവെന്നാണു പ്രാഥമിക നിഗമനം.
