ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതിയും ബിഷ്ണോയി സംഘാംഗവുമായ വിക്കി ഗുപ്തയുടെ ജാമ്യാപേക്ഷ കോടതി തള്ളി. മുംബൈ കോടതി ജഡ്ജ് ബി.ഡി. ഷെയ്ഖിന്റേതാണ് നടപടി. പ്രതിയ്‌ക്ക് ജാമ്യം ലഭിച്ചാൽ അന്വേഷണത്തെ കുറിച്ചുള്ള വിവരങ്ങൾ ഇയാൾ, ജയിലിൽ കഴിയുന്ന ഗൂണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയെ അറിയിക്കുമെന്ന് വാദിഭാഗം കോടതിയെ അറിയിച്ചു. പ്രതിയ്‌ക്ക് ജാമ്യം നൽകിയാൽ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. എന്നാൽ, ഗൂണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുമായി പ്രതിയ്‌ക്ക് നേരിട്ട് ബന്ധമില്ലെന്നും കേസിൽ കുടുക്കിയതാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
പ്രതികളായ വിക്കി ഗുപ്തയും സാഗർ പാലും സൽമാൻ ഖാനെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് വസതിയ്‌ക്ക് നേരെ വെടിയുതിർത്തതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. വിക്കി ഗുപ്തയെയും സാഗർ പാലിനെയും കൂടാതെ മൂന്ന് പേർക്ക് കൂടി കേസിൽ പങ്കുണ്ടെന്ന് അന്വേഷണ സംഘം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സോനുകുമാർ ബിഷ്ണോയി, മുഹമ്മദ് റഫീഖ് ചൗധരി, ഹർപാൽ സിംഗ് എന്നിവരാണ് ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മറ്റ് പ്രതികൾ.
