‘ദുരൂഹ സമാധി’ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കോടതി ഉത്തരവിനെ തുടർന്ന് നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ വിവാദ കല്ലറ ഇന്ന് രാവിലെയാണ് പൊളിച്ചത്. മൃതദേഹം ഇരിക്കുന്ന നിലയിലാണ് കണ്ടെത്തുകയായിരുന്നു.
കല്ലറക്കുള്ളില്‍ ഭസ്മവും പൂജദ്രവ്യങ്ങളും കണ്ടെത്തി. കഴുത്ത് വരെ ഭസ്മം നിറച്ച് മൃതദേഹം കാവി വസ്ത്രത്തില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. പിന്നാലെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂന്നു തലങ്ങളിലുള്ള പരിശോധന പോസ്റ്റ്മോർട്ടത്തിൽ നടക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു.
വിഷം ഉള്ളിൽ ചെന്നാണോ മരണമെന്നും പരിക്കേറ്റാണോ, അതോ സ്വഭാവിക മരണമാണോയെന്നും പരിശോധിക്കും. രോഗാവസ്ഥ അടക്കം പല സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇതിൽ തീരുമാനമെടുക്കുക. മരിച്ചത് ഗോപൻ തന്നെയാണോ എന്ന് ഉറപ്പുവരുത്താൻ ശാസ്ത്രീയമായി തെളിയിക്കാൻ ഡിഎൻഎ പരിശോധനയും നടത്തും. ഈ പരിശോധനയുടെ ഫലം വരാന്‍ ഒരാഴ്ച എങ്കിലും എടുക്കും.
