News

ദൈവം ജാതിയുടെ ഭാഷ അംഗീകരിക്കുന്നില്ല, ക്ഷേത്രങ്ങളിലെ ട്രസ്റ്റി നിയമനങ്ങളിൽ ജാതി പരിഗണിക്കരുതെന്ന് സുപ്രീം കോടതി

ദൈവം ജാതിയുടെ ഭാഷ അംഗീകരിക്കുന്നില്ലെന്ന് സുപ്രീം കോടതി. ക്ഷേത്രങ്ങളിലെ പാരമ്പരേതര ട്രസ്റ്റി നിയമനങ്ങളിൽ ജാതി പരിഗണിക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചു. തിരുനാവായ ശ്രീ വൈരങ്കോട് ക്ഷേത്രത്തിലെ പാരമ്പരേതര ട്രസ്റ്റി നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്.

തിരുനാവായ ശ്രീ വൈരങ്കോട് ക്ഷേത്രത്തിലെ പാരമ്പരേതര ട്രസ്റ്റികളായി വിനോദ് കുമാര്‍ എം പി, ദിലീപ് കെ, പ്രമോദ് ടി പി, ബാബു പി കെ എന്നിവരെ നിയമിച്ച മലബാര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് എതിരായ ഹര്‍ജികളിലാണ് തീരുമാനം. കേസ് പരിഗണിച്ച സുപ്രീംകോടതി ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, അരവിന്ദ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് പാരമ്പരേതര ട്രസ്റ്റി നിയമനങ്ങളില്‍ ജാതി പരിഗണിക്കരുത് എന്ന് നിര്‍ദേശിച്ചത്. നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

പാരമ്പരേതര ട്രസ്റ്റി നിയമനങ്ങളിൽ തന്ത്രിയുടെ അഭിപ്രായം മാത്രം കേൾക്കുക എന്ന വ്യവസ്ഥ പിന്നാക്ക വിഭാഗങ്ങളുടെ ഒഴിവാക്കലിന് കാരണമാകുമെന്ന് മുതിർന്ന അഭിഭാഷകൻ പി വി ദിനേശും അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രനും കോടതിയിൽ വാദിച്ചു. തുടർന്നാണ് ഹൈക്കോടതി വിധി ശരിവയ്ക്കുക ആണെങ്കിലും പാരമ്പരേതര ട്രസ്റ്റി നിയമനങ്ങളിൽ ജാതി പരിഗണിക്കരുത് എന്ന് ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കിയത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ദിലീപ് കെ, എഐഎസ് എഫ് ഭാരവാഹിയായ ബാബു പി.കെ, എന്നിവർ സജീവ രാഷ്ട്രീയ പ്രവർത്തകരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. സജീവ രാഷ്ട്രീയ പ്രവർത്തകർക്കോ രാഷ്ട്രീയ പാർട്ടികൾക്കോ ട്രസ്റ്റികൾ ആകാൻ കഴിയില്ലെന്ന ഹൈക്കോടതിയുടെ നിലപാട് സുപ്രീം കോടതി ശരിവച്ചു. മറ്റ് രണ്ട് പേരുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിയും സുപ്രീം കോടതി ശരിവച്ചു. എന്നാൽ ഹൈക്കോടതി ഉത്തരവ് ഈ നാല് പേരുടെയും ഭാവി നിയമനങ്ങളിൽ ബാധിക്കരുത് എന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി.

 

 

 

Most Popular

To Top