കോഴിക്കോട് കട്ടിപ്പാറയില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപിക അലീന ബെന്നി ജീവനൊടുക്കിയ സംഭവത്തില്‍ സ്‌കൂള്‍ മാനേജ്മന്റിനും താമരശ്ശേരി രൂപയ്ക്കും എതിരെ ശക്തമായ ആരോപണവുമായി കുടുംബം. താമരശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് മകളുടെ മരണത്തിന് പിന്നിലെന്നാണ് പിതാവ് ബെന്നി പറയുന്നത് . ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത്തരം സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്ന നിലപാടാണ് താമരശ്ശേരി രൂപതയുടെ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നും ബെന്നി പറയുന്നു.
അതേസമയം, അലീന ബെന്നിയുടെ ആത്മഹത്യയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്റ്റർ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട്സമർപ്പിക്കണമെന്നാണ് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്‍റെ ഉത്തരവ്. മാർച്ച് 26ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.












