കാസർകോട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. ഇന്നലെ പുലർച്ചെ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് സ്വര്‍ണ ആഭരണം കവര്‍ന്ന ശേഷം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പി വി വി ലതീഷിണൻ അന്വേഷണ ചുമതല. പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
പ്രതി മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണെന്നാണ് കുട്ടിയുടെ മൊഴി. ഒച്ചവച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി നൽകിയ മൊഴിയിൽ പറയുന്നു. കേസില്‍ പോക്‌സോ, തട്ടിക്കൊണ്ടു പോകല്‍ വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ വീടിന്റെ മുന്‍ വാതില്‍ തുറന്ന് തൊഴുത്തില്‍ പോയ സമയത്ത് അക്രമി വീടിന് അകത്ത് കയറി ഉറങ്ങി കിടന്ന പെണ്‍കുട്ടിയെ അടുക്കള വശത്തുള്ള വാതിലിലൂടെ തട്ടികൊണ്ടു പോവുമായായിരുന്നു. പിന്നീട് പ്രതി 500 മീറ്റര്‍ അകലെയുള്ള സ്ഥലത്തെത്തിച്ച് കുട്ടിയെ പീഡിപ്പിച്ചു, സ്വര്‍ണ്ണ കമ്മലുകള്‍ കവര്‍ന്നു. അതിന് ശേഷം കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെട്ടു.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വര്‍ണാഭരണം കവര്‍ന്നുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മനസ്സിലായത്. കുട്ടി ഇപ്പോള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സമീപ പ്രദേശങ്ങളിലെ സിസി ടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വീടിനെക്കുറിച്ച് അറിയാവുന്നയാളാണ് പ്രതിയെന്ന് പോലിസ് സംശയിക്കുന്നുണ്ട്.
