News

എന്‍ എം വിജയന്റെ ആത്മഹത്യാ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശ്വാസം, അറസ്റ്റ് തടഞ്ഞ് കോടതി

വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെയും ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്റെയും അറസ്റ്റ് തടഞ്ഞ് കോടതി. കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. കേസ് ഡയറി ഈമാസം 15ന് ഹാജരാക്കാനും പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. ഐ സി ബാലകൃഷ്ണനും എന്‍ ഡി അപ്പച്ചനും ആണ് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്.

പ്രധാന പ്രതികളായ മൂന്ന് നേതാക്കളും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ജാമ്യാപേക്ഷയില്‍ വിധി വരുന്നത് വരെ അറസ്റ്റിന് ശ്രമിക്കില്ലെന്ന് പൊലീസും അറിയിച്ചിരുന്നു. ഡിസിസി പ്രസിഡന്റും എംഎല്‍എയും ഉള്‍പ്പെടെ ജില്ലയിലെ പ്രമുഖ നേതാക്കള്‍ ആത്മഹത്യാപ്രേരണ കേസില്‍ പ്രതികളായതോടെ വയനാട്ടില്‍ കോണ്‍ഗ്രസ് നേതൃത്വം ഗുരുതര പ്രതിസന്ധിയിലായിരിക്കുകയാണ്.

വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചനുമടക്കം 4 കോണ്‍ഗ്രസ് നേതാക്കളെക്കെയാണ് ആത്മഹത്യപ്രേരണാ കേസില്‍ പ്രതി ചേര്‍ത്തത്. ഡിസിസി മുന്‍ ട്രഷറര്‍ കെകെ ഗോപിനാഥന്‍, ഡിസിസി മുന്‍ പ്രസിഡന്റ് അന്തരിച്ച പിവി ബാലചന്ദ്രന്‍ എന്നിവരാണു മറ്റു പ്രതികള്‍. പ്രതി ചേര്‍ത്തതോടെ ഒന്നാം പ്രതി ഐസി ബാലകൃഷ്ണനും രണ്ടാം പ്രതി എന്‍.ഡി.അപ്പച്ചനും പിന്നീട് രഹസ്യ കേന്ദ്രങ്ങളിലേക്കു മാറിയതായാണു വിവരം.

Most Popular

To Top