News

പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; മനഃപൂര്‍വമല്ലെങ്കിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി നിലപാട്

പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദത്തിൽ എ ഡി ജി പി ശ്രീജിത്ത് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് മനഃപൂർവ്വമല്ലെങ്കിലും അംഗീകരിക്കാനാവില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്. ഭക്തരുടെ സുരക്ഷിതത്വത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. അഭിനന്ദനാര്‍ഹമായ കാര്യങ്ങള്‍ പൊലീസ് ചെയ്യുന്നുണ്ടെന്നും ഹൈക്കോടതി നീരീക്ഷിച്ചു. പൊലീസിന്റെ സേവനങ്ങളെ മാനിക്കുമ്പോഴും ഫോട്ടോയെടുപ്പ് ഗുരുതര വീഴ്ചയാണെന്ന് ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മാളികപ്പുറത്തെ തേങ്ങയുരുട്ടല്‍ ആചാരമല്ല, ആചാരമല്ലാത്ത നടപടികള്‍ അവസാനിപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

സുരക്ഷിതമായ തീര്‍ത്ഥാടനം ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നി‍ർദ്ദേശിച്ചു. പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും മുന്‍പ് ദേവസ്വം ബോര്‍ഡിനെയും സ്‌പെഷല്‍ കമ്മിഷണറെയും അറിയിക്കണമെന്നും നി‍‍ർദ്ദേശമുണ്ട്. ഫോട്ടോയെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തുവെന്ന് ഹൈക്കോടതിയിൽ ഹാജരായ എഡിജിപി എസ് ശ്രീജിത്ത് അറിയിച്ചു. ഇന്നലെ സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത് 74,462 ഭക്തരെന്നും പൊലീസ് കോടതിയെ അറിയിച്ചു. ശബരിമല വിഷയങ്ങൾ പരി​ഗണിക്കവെയായിരുന്നു കോടതി പതിനെട്ടാം പടിയിൽ ഫോട്ടോയെടുത്ത വിഷയം പരി​ഗണിച്ചത്.

ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. പടി ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഉച്ചയ്ക്ക് ഒരു മണിക്ക് നടയടച്ച ശേഷം പതിനെട്ടാം പടിയുടെ താഴെ മുതൽ വരി വരിയായി നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ഈ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ അടക്കം പ്രചരിക്കപ്പെട്ടതോടെ ഹിന്ദു ഐക്യവേദിയും, ക്ഷേത്ര സംരക്ഷണ സമിതിയും പൊലീസ് നടത്തിയത് ആചാരലംഘനമാണെന്ന് ആരോപണവുമായി രംഗത്ത് എത്തി. ഇതിന് പിന്നാലെയാണ് സംഭവം സംബന്ധിച്ച് റിപ്പോർട്ട് എഡിജിപി ആവശ്യപ്പെട്ടത്.

Most Popular

To Top