സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരായ പോക്‌സോ കേസിലെ പ്രതികൾക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാർ, റിപ്പോർട്ടർ ഷഹബാസ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ജസ്റ്റീസ് പി വി കുഞ്ഞിക്കൃഷ്ണന്‍റെ ഉത്തരവ്. ഒപ്പനയിൽ പങ്കെടുത്ത വിദ്യാർഥിനിക്കെതിരെ ദ്വയാർഥ പ്രയോഗം നടത്തിയതിനെതിരെ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ നേരിട്ട് നൽകിയ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം അരുൺ കുമാറിനെതിരെ കന്റോൺമെന്റ് പൊലീസ് പോക്‌സോ കേസ് എടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
പെൺകുട്ടിയ്ക്കും മാതാപിതാക്കൾക്കും പരാതിയില്ലാത്ത കേസിൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. തിരുവനന്തപുരം ജില്ലാ ശിശുക്ഷേമസമിതി ഡി.ജി.പിക്ക് നൽകിയ പരാതിയിലായിരുന്നു കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി ഇരുവർക്കുമെതിരെ കേസ് എടുത്തിരുന്നത്.
