അര്‍ജുന്റെ ലോറിയുടെ ക്യാബിനുള്ളിൽ മകന്റെ കളിപ്പാട്ടം, ഫോണുകളും വാച്ചും ചെരിപ്പും. ഷിരൂരില്‍ ഗംഗാവലി പുഴയില്‍നിന്ന് കണ്ടെടുത്ത കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി പൂർണമായി കരയ്ക്കെത്തിച്ചു. ലോറിയുടെ കാബിനുള്ളിൽ നിന്ന് കിട്ടിയ ഷർട്ടും ബനിയനും അടക്കം അർജുൻ ഉപയോഗിച്ചിരുന്നതാണെന്ന് സഹോദരൻ തിരിച്ചറിഞ്ഞു.
കുഞ്ഞിന്റെ കളിപ്പാട്ടം ഉള്‍പ്പടെയുള്ള വസ്തുക്കള്‍. തന്റെ വണ്ടിക്ക് സമാനമായ കുഞ്ഞ് ലോറി അര്‍ജുന്‍ ലോറിക്കുള്ളില്‍ കരുതിയിരുന്നു. പുതപ്പും ചെരിപ്പുകളും വാച്ചും ബാഗുമുള്‍പ്പടെ ക്യാബിനില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഫോണുകൾ വണ്ടിക്കുള്ളിൽ നിന്ന് ലഭിച്ചു.
ക്യാബിനുള്ളിലെ പരിശോധനയിൽ വീണ്ടും ശരീരഭാഗങ്ങൾ ലഭിച്ചു.അസ്ഥിയുടെ ഭാഗമാണ് കിട്ടിയത്.
ക്യാബിൻ വെട്ടിപ്പൊളിച്ച് ശരീരഭാഗങ്ങൾ ഉണ്ടോയെന്ന് വീണ്ടും പരിശോധിക്കും. ഡിഎന്‍എ സാമ്പിളുകളുടെ പരിശോധന ഫലം വന്നാൽ നാളെത്തന്നെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
