തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. മൂന്നാഴ്ചയ്ക്കം മറുപടി നൽകണമെന്നാണ് നോട്ടീസിലുള്ളത്. ഇന്നാണ് ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നത്.
തൃശൂരിലെ എഐവൈഎഫ് നേതാവിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. വോട്ടെടുപ്പ് ദിനത്തില്‍ മതചിഹ്നം ഉപയോഗിച്ചു വോട്ടര്‍മാരെ സ്വാധീനിച്ചു, ശ്രീരാമന്റെ പേരില്‍ വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചു തുടങ്ങിയ ആരോപണങ്ങളാണു ഹര്‍ജിയില്‍ ഉള്ളത്. ഇതെല്ലാം നടന്നതു സുരേഷ് ഗോപിയുടെ അറിവോടെയാണെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രാഥമികവാദമോ സുരേഷ് ഗോപിയുടെ മറുപടിയോ കോടതി കേട്ടിട്ടില്ല. 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി കെ മുരളീധരനും എൽഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ. വിഎസ് സുനിൽ കുമാറുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. കേരളത്തിലെ ഏക ബിജെപി എംപിയായി തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതോടെ കേന്ദ്ര മന്ത്രി സ്ഥാനവും ലഭിച്ചു.
