ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ണുമടച്ചു പാർട്ടിയിലേക്ക് സ്വീകരിച്ചതിൽ സി പി എം ജില്ലാ സെക്രട്ടറിക്കും ഔദ്യോഗിക വിഭാഗത്തിന് എതിരെ പത്തനംതിട്ട സി പി എമ്മിൽ പടയൊരുക്കം തുടങ്ങി. നടപടിക്ക് ഒരുങ്ങിയിറങ്ങിയ പാർട്ടിയെ കെ പി ഉദയ ഭാനവും സംഘവും ചേർന്ന് പ്രതിസന്ധിയിലാക്കി എന്നുള്ള വിമർശനം ആണ് ഇപ്പോൾ ശക്തമാകുന്നത്. വിവാദങ്ങളിൽ സംസ്ഥാന നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. ബി ജെ പി വിട്ടുവന്ന 62 പേരെ ജില്ലാ സെക്രട്ടറിയും മന്ത്രിയും ചേർന്ന് പാർട്ടിയിലേക്ക് സ്വീകരിച്ച ദിവസം തുടങ്ങിയതാണ് ഈ വിവാദങ്ങൾ
ഈ വന്നവരിൽ പ്രധാനിയായ ശരൺ ചന്ദ്രൻ കാപ്പാ കേസ് പ്രതിയെന്ന വിവരം തിരിച്ചടിയായി. പിന്നാലെ യദു കൃഷ്ണൻ എന്ന യുവാവ് കഞ്ചാവ് കേസിൽ ഉൾപ്പെടുന്നു. തീർന്നില്ല, എസ്എഫ്ഐക്കാരെ ഉൾപ്പെടെ വധിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് തിരയുന്ന സുധീഷിനും മാലയിട്ടു സ്വീകരണം നൽകിയെന്ന വിവരം പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തിക്ക് കാരണമായി.
മലയാലപ്പുഴയിലും, പത്തനംതിട്ടയിലും പാർട്ടി പ്രാദേശിക ഘടകങ്ങളെ പോലും അറിയിക്കാതെ സ്വീകരണ പരിപാടിയും നടത്തി. ഈ വിവാദങ്ങളെല്ലാം പാർട്ടിക്ക് നാണക്കേടായി എന്നാണ് ജില്ല സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം വന്നു. കൂടാതെ ക്രിമിനൽ പശ്ചാത്തലമുള്ളവരെ സ്വീകരിക്കാൻ പോയ ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്ത് വന്നതും പാർട്ടിയെ വെട്ടിലാക്കി
