പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനമേറ്റ സംഭവത്തില്‍ ഭർത്താവ് രാഹുലിനെതിരെ പരാതി നല്‍കി യുവതി. പന്തീരാങ്കാവ് പൊലീസിലാണ് യുവതി പരാതി നല്‍കിയത്. രാഹുല്‍ മർദിച്ചുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഇന്നലെ രാത്രിയാണ് യുവതിയെ മർദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരിക്കേറ്റിട്ടുള്ളത്.
നിലവില്‍ രാഹുല്‍ പൊലീസ് കസ്റ്റഡിയിലാണ്. നേരത്തെ, പരാതിയില്ലെന്ന് യുവതി പൊലീസിനോട് പറഞ്ഞിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള യുവതി പൊലീസെത്തിയപ്പോഴാണ് പരാതിയില്ലെന്ന് പറഞ്ഞത്. ഇതിന് പിന്നാലെ പരാതിയുണ്ടെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും വ്യക്തമാക്കി യുവതിയുടെ അച്ഛൻ രംഗത്തെത്തിയിരുന്നു.
സ്വന്തം നാടായ എറണാകുളത്തേക്ക് മടങ്ങി പോകണമെന്ന് യുവതി പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. നേരത്തെ, പെണ്‍കുട്ടി നല്‍കിയ ഗാർഹിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതിയിരുന്നു. കേസ് റദ്ദാക്കണമെന്ന രാഹുല്‍ ഗോപാലിന്റെ ഹർജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. കോഴിക്കോടേയ്ക്ക് വിവാഹം കഴിപ്പിച്ച് അയച്ച വടക്കൻ പറവൂർ സ്വദേശിയായ യുവതിയാണ് ഗാർഹിക പീഡന പരാതി ഉന്നയിച്ച് രംഗത്തെത്തിയത്. ഭർത്താവ് രാഹുല്‍ ഗോപാലിനെതിരെയാണ് യുവതി പരാതി നല്‍കിയത്. എന്നാല്‍ പിന്നീട് യുവതി മൊഴി മാറ്റിപ്പറഞ്ഞ് തനിക്ക് പരാതിയില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
