News

പേജറുകൾ വിറ്റത് മലയാളി, സ്ഫോടനത്തിനു പിന്നിലെ സാമ്പത്തിക ഇടപാടിൽ മലയാളി ബന്ധം; അന്വേഷണം തുടങ്ങി

ലബനനിൽ ഇസ്രയേൽ ചാരസംഘടന നടത്തിയ പേജർ സ്ഫോടനത്തിൽ അന്വേഷണം മലയാളി ബന്ധമുള്ള കമ്പനിയിലേക്ക്. നോർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോണിന്റെ കമ്പനിയെ കുറിച്ചാണ് അന്താരാഷ്ട്ര തലത്തിൽ അന്വേഷണം നടക്കുന്നത്.

പേജറുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ വയനാട് സ്വദേശിയായ ഇയാളുടെ കമ്പനി ഉൾപ്പെട്ടെന്നാണ് സംശയിക്കുന്നത്. നോർവീജിയൻ പൗരത്വമുള്ള റിൻസൺ ജോസിൻറെ നോർട്ട ഗ്ളോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾ വഴി പേജറുകൾക്ക് പണം കൈമാറിയെന്നാണ് അന്വേഷണ ഏജൻസികളെ ഉദ്ദരിച്ചുള്ള വാർത്ത.

പേജർ സ്ഫോടനമുണ്ടായ ദിവസം മുതൽ 39 കാരനായ റിൻസനെ കാണാനില്ലെന്നാണ് വിവരം. പേജറുകളിലും വാക്കി ടാക്കികളിലും സ്ഫോടക വസ്തുക്കൾ നിറച്ചത് എവിടെ നിന്നാണെന്ന് അന്വേഷണം തുടരുകയാണ്. ഇതിനിടെ ഹിസ്ബുളള പേജറുകൾ വാങ്ങിയതിലെ സാമ്പത്തിക ഇടപാട് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് നോർവെ കമ്പനിയുടെ പേര് പുറത്ത് വരുന്നത്. ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലാണ് കമ്പനി പ്രവർത്തിക്കുന്നത്.

സാമ്പത്തിക ഇടപാടുകൾ മാത്രമാണ് ഇവയെന്നാണ് പ്രാഥമിക വിവരം.
നോർവെയിലെ ഒസ്ലോയിൽ താമസിക്കുന്ന റിൻസൺ തൻറെ കമ്പനികൾ ബൾഗേറിയയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നോർവേയിലെ ഡിഎൻ മീഡിയ എന്ന മറ്റൊരു കമ്പനിയിൽ റിൻസൺ ജോലി ചെയ്യുന്നുമുണ്ട്. പണം കൈമാറ്റത്തിനുള്ള നിഴൽ കമ്പനിയായി റിൻസൻറെ സ്ഥാപനം പ്രവർത്തിച്ചുവെന്നാണ് ഇപ്പോഴത്തെ അനുമാനം. ബ്രിട്ടീഷ് ഇടനിലക്കാരനായ ക്രിസ്റ്റിയാന ആര്‍സിഡിയാക്കോനോ ബാര്‍സോണിക്ക് 1.3 മില്ല്യണ്‍ പൗണ്ട് ഏകദേശം 12.4 കോടി രൂപ റിന്‍സണ്‍ കൈമാറിയിരുന്നു.

തായ് വാൻ ആസ്ഥാനമായുള്ള ഗോൾഡ് അപ്പോളോ എന്ന കമ്പനിയുടെ പേരിലുളള പേജറുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലബനനിൽ പൊട്ടിത്തെറിച്ചത്. എന്നാൽ തങ്ങൾ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും കമ്പനി ലോഗോ ഉപയോഗിക്കാനുളള അവകാശം ഒരു ഹംഗേറിയൻ കമ്പനിയായ ബിഎസിക്ക് നൽകിയെന്നുമാണ് തായ്വാൻ കമ്പനിയുടെ വിശദീകരണം.

Most Popular

To Top