മണ്ണാര്‍ക്കാട്: നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ നബീസയെ (71) കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ. എട്ടുവര്‍ഷം നീണ്ട വിചാരണയ്ക്കുശേഷം നബീസയുടെ കൊച്ചുമകനായ ബഷീറിനേയും ഭാര്യ ഫസീലയേയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുകയാണ് കോടതി.
നോമ്പ് തുറക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് 71കാരിയായ നബീസയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ചീരക്കറിയില്‍ വിഷം കലര്‍ത്തി നല്‍കിയായിരുന്നു ആദ്യശ്രമം. ഇത് പാളിയെന്നുറപ്പായതോടെ രാത്രിയില്‍ ബലമായി വായിലേക്ക് വിഷം ഒഴിച്ചുനല്‍കി മരണം ഉറപ്പിക്കുകയായിരുന്നു. മരണം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ നബീസയുടെ പേരില്‍ വ്യാജ ആത്മഹത്യാകുറിപ്പ് തയ്യാറാക്കിയതും പ്രതികള്‍ക്ക് വിനയായി. നബീസക്ക് എഴുത്തും, വായനയും അറിയില്ലായിരുന്നു. കേസന്വേഷണത്തിനെന്ന വ്യാജേന പ്രതികളെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
