മുല്ലപെരിയാർ ഡാം വിഷയത്തിൽ സർക്കാർ ജനങ്ങൾക്കൊപ്പം ഉണ്ടെന്നു കഴിഞ്ഞ ദിവസം ജലവിഭാഗ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു, മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നതാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യത്തിൽ കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടാണ്. പരമോന്നത നീതിപീഠത്തിന്റെ ശുഭകരമായ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഡാം മാനേജ്മെന്റ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കണം. സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കും. അനാവശ്യ ഭീതിപരത്തുന്ന വ്ലോഗർമാരെ നിയന്ത്രിക്കും. ആശങ്കപ്പെടേണ്ട ഒരു കാര്യവും നിലവിലില്ലെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത്തല ജാഗ്രത സമിതികൾ ഉടൻ വിളിച്ചുചേർക്കും. സുരക്ഷാ മുൻകരുതൽ സംബന്ധിച്ച മുന്നൊരുക്ക പദ്ധതി തയ്യാറാക്കാനും ഉദ്യോഗസ്ഥർക്ക് ചുമതലകൾ നൽകാനും ജില്ലാ കലക്ടറെ യോഗം ചുമതലപ്പെടുത്തി എന്നും അദ്ദേഹം പറഞ്ഞു, ഇടുക്കി കലക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
