സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് തന്നെ വിട്ടു നൽകും. മതാചാരപ്രകാരം സംസ്കരിക്കാന്‍ വിട്ടുനല്‍കണമെന്ന പെൺമക്കളുടെ ഹർജി ഹൈക്കോടതി തള്ളി.
മക്കളായ ആശ ലോറന്‍സിന്റെയും സുജാത ബോബന്‍റെയും ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. സുപ്രീംകോടതിയെ സമീപിക്കാൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യവും അനുവദിച്ചില്ല. മരണസമയത്ത് ആരുടെ ഒപ്പമായിരുന്നോ ഉണ്ടായിരുന്നത് ആ വ്യക്തിയോട് തന്റെ മൃതദേഹം വൈദ്യപഠനത്തിന് കൈമാറാൻ രേഖാമൂലമോ വാക്കാലോ അറിയിച്ചിട്ടുണ്ടെങ്കിൽ അത് കണക്കിലെടുക്കാമെന്നാണ് നിയമം.
ഇക്കഴിഞ്ഞ സെപ്റ്റംബർ 21-നാണ് എം.എം ലോറൻസ് അന്തരിക്കുന്നത്. രണ്ടുമാസമായി ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
