ലഷ്‌കർ-ഇ-ത്വയ്ബ രാഷ്ട്രീയ വിഭാഗം തലവൻ മൗലാന കാഷിഫ് അലിയെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തി. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. സ്വാബിയിലെ വസതിയിൽ വെച്ചാണ് അലിക്ക് വെടിയേറ്റതെന്ന് ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് എത്തിയ അജ്ഞാതർ അലിയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അലിയെ വെടിവച്ച ശേഷം അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മൂന്ന് ലഷ്കർ ഇ തൊയ്ബ തീവ്രവാദികൾ കൊല്ലപ്പെട്ടതായും അതിൽ രണ്ട് പേർ റോഡപകടങ്ങളിൽ മരിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ ലഷ്‌കർ ഇ തൊയ്ബയുമായി ബന്ധപ്പെട്ട തീവ്രവാദ സംഘടനകൾ പാകിസ്ഥാൻ സർക്കാരിനെ വിമർശിച്ച് രംഗത്തു വന്നു.
കൊല്ലപ്പെട്ട മൗലാന കാഷിഫ് അലി ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ രാഷ്‌ട്രീയ വിഭാഗം തലവനാണ്. 2024 ൽ ലഷ്‌കർ തലവൻ ഹാഫിസ് സയീദ് രൂപീകരിച്ച പിഎംഎംഎൽ മുന്നോട്ട് കൊണ്ടുപോകുന്നതും അലിയായിരുന്നു.
