ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ ഇപ്പോഴും നിലനിൽക്കുന്നുവെന്ന് മുഖ്യമന്ത്രിക്ക് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഗുരുദേവനെ റാഞ്ചിയെടുക്കാന്‍ ശ്രമിക്കുന്നില്ലേ. സനാതന ധര്‍മത്തിന്റെ പേരിൽ ഗുരുദേവനെ ചതുര്‍വാര്‍ണ്യത്തിലും വര്‍ണാശ്രമത്തിലും തളയ്ക്കാന്‍ ശ്രമം നടക്കുന്നില്ലേയെന്ന് ചോദിച്ച കെ സുധാകരൻ ഗുരുദേവനെ ആർക്കും വിട്ടുകൊടുക്കാനാവില്ലെന്നും വ്യക്തമാക്കി. ശിവഗിരി ആശ്രമത്തിൽ നടത്തിയ പ്രസംഗത്തിനിടെയാണ് കെ. സുധാകരന്റെ പരാമർശം. ശ്രീനാരായണ ഗുരുവിന്റെ ചൈതന്യം തുളുമ്പുന്ന ശിവഗിരി മണ്ണിൽ ഒരിക്കൽ കൂടി പങ്കെടുക്കാൻ ലഭിച്ച അവസരത്തെ കുറിച്ചുള്ള ആഹ്ളാദവും അദ്ദേഹം പങ്കുവെച്ചു.
ജാതിഭേദവും മതദ്വേഷവും ഇല്ലാതെ സർവരും സോദരത്വത്തോടെ ജീവിക്കുന്ന മാതൃകാസ്ഥാനമാണ് ശിവഗിരി ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ലോകം മുഴുവനുമുള്ളവരെ പ്രചോദിപ്പിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ അധിഷ്ടഠാനത്തിൽ ശിവഗിരി തീർത്ഥാടനത്തിന്റെ സാരം സ്വത്വബോധവും സാമൂഹിക വിപ്ലവവും പ്രചരിപ്പിക്കലാണ്’ എന്ന് കെ.സുധാകരൻ എം.പി പറഞ്ഞു. 92-ാം ശിവഗിരി തീർത്ഥാടനം കേരളം ഉൾപ്പെടെ രാജ്യത്തെ സ്വത്വബോധത്തിലേക്ക് കൊണ്ടുവരുന്ന ഒരു വലിയ സായുജ്യമാണെന്നും ഗുരുദേവൻ്റെ ആദർശങ്ങളെ നിലനിർത്താൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
