എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന ആരോപണവുമായി ജയരാജൻ കെപിസിസി അധ്യക്ഷൻ കെ സുധാകരന് എതിരെ കേസ് നൽകിയിരുന്നു. എന്നാൽ ഈ കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ ഇന്ന് കോടതി വിധി പറയുന്നതാണ്. കേസിലെ ഒന്നും രണ്ടും പ്രതികളാണ് പേട്ട ദിനേശൻ, വിക്രംചാലില്‍ ശശി എന്നിവർ. ഇവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍ മേല്‍ക്കോടതി ഇരുവരേയും കുറ്റവിമുക്തരാക്കിയിരുന്നു.
ഇത് ചൂണ്ടിക്കാട്ടി തന്നെയും കുറ്റവിമുക്തനാക്കണമെന്നു ആവശ്യപ്പെട്ട് കെ സുധാകരൻ തിരുവനന്തപുരം അഡീഷണല്‍ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ നിരാശയായിരുന്നു സുധാകരന് ലഭിച്ചിരുന്നത്. സുധാകരനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി സുധാകരന്റെ ഹർജി വിചാരണ കോടതി തള്ളിയിരുന്നു. തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
ജയരാജനെ കൊല്ലാൻ മറ്റ് പ്രതികള്‍ക്കൊപ്പം സുധാകരൻ ഗൂഢാലോചന നടത്തിയെന്നും കേസിൽ പ്രധാന പങ്കാണ് സുധാകരന് ഉള്ളതെന്നും കൃത്യം നടത്താൻ എല്‍പ്പിച്ചത് സുധാകരനാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കുറ്റപത്രം സമർപ്പിച്ചത്.
