ഹമാസിന്റെ താക്കോൽ സ്ഥാനത്തുള്ള അവസാന നേതാവിനെയും വധിച്ച് ഇസ്രയേൽ. ഹമാസ് പൊളിറ്റിക്കൽ ബ്യുറോയിലെ നാഷണൽ റിലേഷൻസ് മേധാവിയായിരുന്നു ഇസ് അൽ ദിൻ കസബിനെയാണ് വധിച്ചത്. ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിലാണ് കസബിനെ വധിച്ചത്. കസബിന്റെ മരണം സ്ഥിരീകരിച്ചും, അനുശോചനം അറിയിച്ചുകൊണ്ടുമുള്ള പ്രസ്താവന ഹമാസും പുറത്ത് വിട്ടിട്ടുണ്ട്.
ഹമാസ് നേതാവ് അയ്മാൻ ആയിഷും കസബിനൊപ്പം കൊല്ലപ്പെട്ടതായി പ്രസ്താവനയിൽ പറയുന്നു. ഇരുവരും സഞ്ചരിച്ച കാറിന് നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. എന്നാൽ കസബ് ഹമാസിന്റെ രാഷ്‌ട്രീയകാര്യ സമിതിയിലെ അംഗമല്ലെന്നും, ഗാസയിൽ സംഘടനയുടെ നേതൃസ്ഥാനം വഹിച്ചിരുന്ന ആളാണെന്നുമാണ് ഹമാസ് വൃത്തങ്ങൾ പറയുന്നത്. ഹമാസും ഗാസയിലെ മറ്റ് ഭീകര സംഘടനകളും തമ്മിലുളള ബന്ധം ഏകോപിപ്പിക്കുന്നതിന് പ്രധാന പങ്കുവഹിച്ച ആളായിരുന്നു ഇസ് അൽ ദിൻ കസബിയെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.
