പി പി ദിവ്യക്ക് കുരുക്ക് മുറുകുന്നു. എഡിഎം നവീൻ ബാബു അഴിമതിക്കാരനാണെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലന്ന് അന്വേഷണ റിപ്പോര്‍ട്ട്. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ ഗീത സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.
നവീന്‍ ബാബു ചെയ്തത് നിയമപരമായ നടപടികള്‍ മാത്രമാണ്. എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയതിന് തെളിവുകളൊന്നുമില്ല. ഫയല്‍ വൈകിപ്പിച്ചുവെന്ന ആരോപണം തെറ്റാണ്. പ്രസ്തുത ഫയല്‍ നവീന്‍ ബാബുവിന്റെ പക്കലുണ്ടായിരുന്നത് ആറ് ദിവസം മാത്രമാണ് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പി പി ദിവ്യ ഇതുവരെ അന്വേഷണവുമായി സഹകരിച്ചിട്ടില്ല. ദിവ്യ ഒഴികെ 17 പേരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴി എടുക്കുന്നതിനായി ദിവ്യ സാവകാശം ചോദിച്ചിരുന്നുവെന്നും ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ ഗീത റിപ്പോർട്ടിൽ പറയുന്നു.
ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഒക്ടോബര്‍ 29ന് വിധി പറയും. അതേസമയം പമ്പ് തുടങ്ങുന്നതിന് പ്രശാന്തന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ അനുമതി ചോദിച്ചിരുന്നില്ലെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്.
