തിരുവനന്തപുരം പാലോട് നവവധു ഇന്ദുജയുടെ മരണത്തിൽ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. തെളിവെടുപ്പ് ഉൾപ്പെടെ നടത്തിയതിനുശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭർത്താവ് അഭിജിത്ത്, സുഹൃത്ത് അജാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സുഹൃത്ത് അജാസ് മർദിക്കുന്നത് കണ്ടെന്നാണ് ഭർത്താവ് അഭിജിത്ത് മൊഴി നൽകിയിരുന്നു. ശംഖുമുഖത്തു വെച്ച് അജാസ് ഇന്ദുജയെ മർദിച്ചെന്നാണ് മൊഴി. അഭിജിത്താണ് കേസിലെ ഒന്നാം പ്രതി. അജാസിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് എടുത്തിരിക്കുന്നത്.
ഭർത്താവ് അഭിജിത്തും സുഹൃത്ത് അജാസും നടത്തിയ മാനസിക പീഡനവും മർദ്ദനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസ് കണ്ടെത്തൽ. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മർദനത്തിൻറെ പാടുകളുണ്ടായിരുന്നു. കഴിഞ്ഞദിവസം അജാസിനെയും അഭിജിത്തിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് അജാസ് ഇന്ദുജയെ മർദ്ദിച്ച കാര്യം അഭിജിത്ത് പോലീസിനോട് വെളിപ്പെടുത്തിയത്.
അജാസിന്റെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ ഇന്ദുജയുമായി അടുത്ത ബന്ധമുള്ളതായും തെളിഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഇന്ദുജ അവസാനമായി വിളിച്ചത് അജാസിനിയായിരുന്നു. നിലവിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അഭിജിത്തിനെതിരെ ഭർതൃ പീഡനം, മർദ്ദനം ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തും. അജാസിന് എതിരെ ആത്മഹത്യാ പ്രേരണ, മർദ്ദനം പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ഉൾപ്പെടുത്തും. മൂന്നുമാസം മുമ്പാണ് ഇന്ദുജയെ അഭിജിത്ത് വിവാഹം ചെയ്തത്.
