ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലായിരുന്നു കേസ്. പരാതി നൽകിയതിന്റെ കാലതാമസം കൂടി പരിഗണിച്ചാണ് ഉത്തരവ്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. സിനിമാ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്.
40 ലേറെ സിനിമകൾ ചെയ്ത അറിയപ്പെടുന്ന സംവിധായകനാണ് ബാലചന്ദ്ര മേനോൻ എന്നും കോടതി വ്യക്തമാക്കി. പരാതി 17 വർഷം വൈകിയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അന്തസ്സും അഭിമാനവും സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാർക്കുമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് ബാലചന്ദ്രമേനോൻ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് നടിയുടെ ആരോപണം.
