വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയിക്കാനുള്ള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ‘പ്ലാൻ 63’ന് ഹൈക്കമാന്റ് പിന്തുണ. പുതിയ തന്ത്രത്തിനെതിരെ പാർട്ടിക്കുളളിലെ ചില ഭാഗങ്ങളിൽ നിന്നും എതിർപ്പുയർന്നെങ്കിലും വകവെക്കാതെ മുന്നോട്ട് പോകാനുളള നിർദ്ദേശമാണ് സതീശന് ഇപ്പോൾ ഹൈക്കമാൻറിൽ നിന്നും ലഭിച്ചതെന്നാണ് വിവരം. വി.ഡി സതീശനും നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.
2001ൽ കോൺഗ്രസ് 63 സീറ്റുകളിലാണ് നേടിയത്. ഈ 63 സീറ്റുകളും നിലനിർത്തേണ്ടതുണ്ടെന്നും ഈ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചാൽ മാത്രമേ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നല്ലരീതിയിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയു എന്നും സതീശൻ അറിയിച്ചിട്ടുണ്ട്.
21 സിറ്റിംഗ് സീറ്റുകൾ ഉൾപ്പെടെ കോൺഗ്രസിന് ജയിക്കാവുന്ന 63 സീറ്റുകളിലെ തന്ത്രങ്ങളായിരുന്നു വി ഡി സതീശൻ രാഷ്ട്രീയകാര്യ സമിതിൽ ഉന്നയിച്ചിരുന്നത്. കെപിസിസി രാഷ്ട്രീയകാര്യസമിതിയിൽ ഇതിനെതിരെ വലിയ വിമർശനമുയർന്നു. ഇതാര് എവിടെ ചർച്ച ചെയ്ത് തീരുമാനിച്ചെന്ന് പറഞ്ഞായിരുന്നു രാഷ്ട്രീയകാര്യസമിതിയിൽ എപി അനിൽകുമാർ പൊട്ടിത്തെറിച്ചത്. കെപിസിസി പുനസംഘടനയിൽ അടുത്തയാഴ്ചയോടെ ഹൈക്കമാൻഡ് തീരുമാനമുണ്ടാകും.