മുൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാനെയും യുജിസി കരട് ചട്ടങ്ങളെയും വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകി കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ ചുമതല ഗവര്‍ണര്‍ക്കാണെന്നും ഇതിൽ രണ്ട് അഭിപ്രായത്തിന്‍റെ കാര്യമില്ലെന്നും അര്‍ലേക്കര്‍ പറഞ്ഞു.
ഈ കാര്യങ്ങൾ എല്ലാം തന്നെ കോടതികൾ തന്നെ വ്യക്തമാക്കിയതാണ്. അതിനാൽ ഈ വിഷയത്തിൽ തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കിൽ അവ പരിഹരിക്കാവുന്നതേയുള്ളു. രണ്ട് വഴികള്‍ ഇതിൽ ഇല്ല. കേരളത്തിലെ ജനങ്ങളുടെ നല്ലതിനുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കും. സര്‍ക്കാരുമായി ഒന്നിച്ച് ഇക്കാര്യത്തിൽ പ്രവര്‍ത്തിക്കും. മുൻ ഗവര്‍ണര്‍ അദ്ദേഹത്തിന്‍റെ ചുമതല ഭംഗിയാക്കി നടത്തി. കേരളത്തിലെ സര്‍ക്കാരും ജനങ്ങളും മികച്ചതാണെന്നും അര്‍ലേക്കര്‍ പറഞ്ഞു. സർവകലാശകൾ ഭരിക്കേണ്ടത് അക്കാദമിക്ക് നിലവാരം ഉള്ളവരാണെന്നും യുജിസിയുടെ പുതിയ നീക്കം അംഗീകരിക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമര്‍ശനം.
