ക്ഷേത്രങ്ങളില്‍ ഉടുപ്പ് ധരിച്ച് കയറുന്നത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ശിവഗിരി മഠത്തേയും വിമർശിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഓരോ ക്ഷേത്രങ്ങൾക്കും ഓരോ ആചാരങ്ങളുണ്ട്. ആ ആചാരങ്ങൾ മാറ്റിമറിക്കണമെന്ന് പറയുന്നത് എന്തിന്. ക്ഷേത്രങ്ങളിൽ ഷർട്ടിട്ട് പോകാമെന്ന ശിവഗിരി മഠത്തിന്റെ പരാമർശം തെറ്റാണ്. മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി പൊതുസമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെ ജി. സുകുമാരന്‍ നായര്‍ ചോദിച്ചു.
ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും അവരുടെ ആചാരങ്ങള്‍ ഉണ്ട്. ആ ആചാരങ്ങളെയും നടപടിക്രമങ്ങളെ വിമർശിക്കാൻ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഹിന്ദുവിന്റെ കാര്യം ഏതെലും ഒരു കൂട്ടര്‍ മാത്രം ആണോ തീരുമാനിക്കുന്നത്. ഓരോ ക്ഷേത്രങ്ങളിലും ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചു മുന്നോട്ട് പോകാന്‍ ഹൈന്ദവ സമൂഹത്തിനു അവകാശമുണ്ട്.
ഈ പരിഷ്കാരങ്ങളും പുരോഗമനവാദവും എത്രയോ വർഷങ്ങൾക്ക് മുൻപ് മന്നത്ത് പദ്മനാഭൻ കൊണ്ടുവന്നതാണ്. ഉടുപ്പിട്ട് കേറാവുന്ന ക്ഷേത്രങ്ങളിൽ ഉടുപ്പിട്ട് കയറാം. അല്ലാത്ത ഇടത്ത് ഉടുപ്പ് ഊരിയും, ഇതിനെയൊന്നും ചാതുർവർണ്യവുമായി കൂട്ടിക്കെട്ടേണ്ട കാര്യമില്ലന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
