ബജറ്റിലെ കണക്കുകൾ ഒളിപ്പിക്കാൻ കഴിയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൃത്യമായ കണക്കുകൾ എല്ലാത്തിനും ഉണ്ട്. കൊവിഡ് കാലഘട്ടം വലിയ തോതിൽ ഫണ്ടുകൾ ലഭിച്ച സമയമായിരുന്നു . 12000 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാര തുകയെല്ലാം ലഭിക്കേണ്ട സമയമായിരുന്നു. എങ്കിൽ കൂടി 1,59,000 ത്തിനപ്പറത്തേയ്ക്ക് വാർഷിക ചെലവ് കൊണ്ട് പോകാൻ സാധിച്ചില്ല. കൊവിഡ് സമയത്ത് 47,000 കോടി തനത് വരുമാനം ഇപ്പോൾ 80,000 കോടി രൂപയാണ്.
അടുത്ത വർഷം ആകുമ്പോഴേക്കും 20,000 കോടിയുടെ വളർച്ചയുണ്ടാകും എന്ന ആത്മവിശ്വാസത്തിലാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വലിയ പ്രഖ്യാപനങ്ങള്‍ വെറുതെ നടത്തിയതല്ല. കൃത്യമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ് ബഡ്ജറ്റിൽ അവതരിപ്പിച്ചത്. എല്ലാ മേഖലയ്ക്കും വേണ്ടി ചെയ്തിട്ടുണ്ട്. വയനാട് പുനരധിവാസത്തിന് ഭൂമി കിട്ടിക്കഴിഞ്ഞാല്‍ പെട്ടെന്ന് നിര്‍മാണം തുടങ്ങും. ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
