അമേരിക്കയുടെ 47–-ാം പ്രസിഡന്റായി റിപ്പബ്ലിക്കൻ നേതാവ് ഡോണൾഡ് ട്രംപ് അധികാരമേറ്റു. എഴുപത്തിയെട്ടുകാരൻ ഡോണൾഡ് ട്രംപിന് അമേരിക്കൻ പ്രസിഡന്‍റ് കസേരിൽ ഇത് രണ്ടാമൂഴം. ക്യാപിറ്റോൾ മന്ദിരത്തിലെ റോട്ടൻഡ ഹാളിലായിരുന്നു സത്യപ്രതിജ്ഞ. 1985ൽ റോണൾഡ് റീഗനുശേഷം ആദ്യമായാണ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ അകത്തെ വേദിയിൽ നടത്തുന്നത്. താപനില മൈനസ് ആറ് ഡിഗ്രി സെൽഷ്യസായി താഴ്‌ന്നതിനാലാണ് പരേഡടക്കം അകത്തേക്ക് മാറ്റിയത്.
2017 മുതൽ 2021 വരെയായിരുന്നു ട്രംപിന്റെ ആദ്യ പ്രസിഡന്റ് കാലയളവ്. വൈസ് പ്രസിഡന്റായി ജെ ഡി വാൻസും സത്യപ്രതിജ്ഞ ചെയ്തു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ് ബുഷ്, ബരാക് ഒബാമ, ഹിലരി ക്ലിൻൺ, ശതകോടീശ്വരന്മാരായ ഇലോൺ മസ്‌ക്, മെറ്റ സി ഇ ഒ മാർക് സക്കർബെർഗ്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ആപ്പിൾ സി ഇ ഒ ടിം കുക്ക്, ഓപ്പൺ എ ഐ സി ഇ ഒ സാം ആൾട്ട്മാൻ, ആൽഫബെറ്റ് സി ഇ ഒ സുന്ദർ പിച്ചെ, ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് ചടങ്ങിനെത്തിയത്.
