പത്തനംതിട്ട: അടൂർ തെങ്ങമത്ത് അരളിച്ചെടിയുടെ ഇല കഴിച്ച പശുവും നാലു മാസം പ്രായമായ പശുക്കിടാവും ചത്തു. മഞ്ചുഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലുടെയാണ് അരളി ഇലയിൽനിന്നുള്ള വിശാംശമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. ജില്ലാ വെറ്ററിനറി ഓഫീസർ ഇത് സ്ഥിരീകരിച്ചു.
സമീപത്തെ വീട്ടുകാർ വെട്ടിക്കളഞ്ഞ അരളി, തീറ്റയ്ക്കൊപ്പം പശുവിനും കിടാവിനും നൽകിയതായി ഉടമസ്ഥൻ പറഞ്ഞു . ദഹനക്കേടിന്റെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് പഞ്ചായത്ത് മൃഗാശുപത്രിയിൽനിന്ന് മരുന്ന് വാങ്ങി നൽകിയെങ്കിലും കിടാവ് കഴിഞ്ഞ വ്യാഴാഴ്ച ചത്തു.
പശു കൂടുതൽ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടർന്ന് മൃഗാശുപത്രിയിൽനിന്ന് ആളെ എത്തി കുത്തിവെപ്പ് എടുത്തു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ പശുവും ചത്തു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു.