ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ച് കോടതി. ബോബി ചെമ്മണ്ണൂരിനെ പതിനാല് ദിവസം റിമാൻഡ് ചെയ്തു. റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ബോബി ചെമ്മണ്ണൂർ തലകറങ്ങി വീണു. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന്റേതാണ് നടപടി. തനിക്ക് അൾസർ ഉണ്ടെന്ന് ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ബോബി ചെമ്മണ്ണൂരിനെ സമീപത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകും.
ഹണി റോസ് ഉന്നയിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂർ കോടതിയിൽ ഉന്നയിച്ച പ്രധാന വാദം. എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് മാർക്കറ്റിങ് തന്ത്രം മാത്രമായിരു. അതിന് പിന്നിൽ മറ്റ് ദുരുദ്ദേശങ്ങളില്ല. താൻ പൊതുവേദിയിൽ നല്ല രീതിയിൽ ഉപയോഗിച്ച വാക്കുകൾ ഹണി റോസ് തെറ്റിദ്ധരിച്ചതാണെന്നും ബോബി കോടതിയിൽ വാദിച്ചു. തെളിവായി ആലക്കോട്ടെ പരിപാടിയുടെ ദൃശ്യങ്ങൾ നൽകാം എന്ന് പ്രതിഭാഗം രണ്ട് തവണ വാദിച്ചപ്പോൾ അത് കേസിനെ ബാധിക്കുമെന്നും ഇപ്പോൾ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വീഡിയോ കാണേണ്ടതില്ല എന്ന് മജിസ്ട്രേറ്റ് തീരുമാനം എടുക്കുകയായിരുന്നു.
മഹാഭാരതത്തിലെ കുന്തി ദേവിയോടാണ് ഉപമിച്ചത് എന്ന പ്രതിഭാഗത്തിന്റെ പരിഹാസ്യമായ വാദം കോടതി മുഖവിലക്കെടുത്തില്ല. മഹാഭാരതത്തിൽ കുന്തിദേവിയായി അഭിനയിച്ച നടിയുടെ സാമ്യം ഹണി റോസിന് ഉണ്ടെന്നായിരുന്നു താൻ ഉദ്ദേശിച്ചതെന്നും ഹണി റോസിന്റെ വസ്ത്രധാരണ രീതി അത്തരത്തിലായിരുന്നു എന്നും കോടതിയിൽ പ്രതിഭാഗം വാദിച്ചു. ഹണി റോസിന്റെ സമ്മതത്താടെയാണ് ശരീരത്തിൽ സ്പർശിച്ചത്. പരിപാടി കഴിഞ്ഞപ്പോൾ നടി തന്നെ അഭിനന്ദിച്ചു എന്നും കോടതിയിൽ പ്രതിഭാഗം പറഞ്ഞു. നടി തന്നെ അവരുടെ ഫേസ്ബുക്കിൽ തന്നോടൊപ്പമുള്ള ഉദ്ഘാടന ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്കും കോടതിയിൽ ഹാജരാക്കി. നടിയുടെ പരാതിയിൽ ദുരുദ്ദേശമുണ്ടെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്. ഒരുപാട് പേർക്ക് ജോലി നൽകുന്ന തന്റെ കക്ഷി 30 മണിക്കൂറിലേറെയായി പൊലീസ് കസ്റ്റഡിയിലാണെന്ന് അഭിഭാഷകൻ രാമൻ പിള്ള കോടതിയിൽ പറഞ്ഞു. ജാമ്യം നൽകിയാൽ കേസിനെ ബാധിക്കില്ലെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും പ്രതിഭാഗം കോടതിയിൽ ഉറപ്പ് നൽകി.
കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതി നൽകിയതിന് പിന്നാലെ ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടപ്പിക്കുന്നു. ഹണി റോസിനെ മോശമായി ചിത്രീകരിക്കണമെന്ന് കരുതിയായിരുന്നില്ല തന്റെ പരാമര്‍ശമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
