പി ജയരാജന്റെ വിവാദ ജയിൽ സന്ദർശനം ന്യായീകരിച്ച് മുഖ്യമന്ത്രി. പെരിയ കൊലക്കേസ് പ്രതികളെ പി ജയരാജൻ ജയിലിൽ സന്ദർശിച്ചതാണ് മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ ജയിലില്‍ കിടക്കുമ്പോള്‍ നേതാക്കള്‍ കാണുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവം ഗൗരവത്തോടെ കാണുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ എംഎൽഎമാരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാമൂലം ഉത്തരം നൽകുകയായിരുന്നു മുഖ്യമന്ത്രി.
രാഷ്ട്രീയ കൊലപാതകങ്ങൾ ഒന്നും തന്നെ ഉണ്ടാകാൻ പാടില്ല എന്നതാണ് സർക്കാരിൻ്റെ നിലപാട്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ദൃഡനിശ്ചയത്തോടെയുള്ള നിലപാടാണ് ഇതിന് വേണ്ടത്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതിൽ സഹകരിക്കുന്നുണ്ട്. രാഷ്ട്രീയ കൊലപാതക കേസുകളിൽ നീതിയുക്തവും സുതാര്യവുമായ അന്വേഷണം നടത്തും. ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമനടപടികൾ തന്നെ എടുക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
പെരിയ കേസിലെ പ്രതികള്‍ക്ക് ജനുവരി അഞ്ചിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ സിപിഎം പ്രവര്‍ത്തകര്‍ സ്വീകരണം ഒരുക്കിയിരുന്നു. ഈ സമയം പി ജയരാജനും ജയിലിലെത്തിയിരുന്നു. ജയിൽ പ്രതികളെ കണ്ട് പുസ്തകവും നൽകിയാണ് ജയരാജൻ മടങ്ങിയത്.