മഹാകുംഭമേളയിൽ പോയെങ്കിലും കുളിക്കാൻ താൽപര്യം തോന്നിയില്ലെന്ന് ഫുട്‌ബോൾ താരം സി കെ വിനീത്. വലിയ സംഭവമാണെന്ന് വിചാരിച്ച് പോയിട്ട് പി ആർ വർക്ക് മാത്രമാണ് കണ്ടതെന്ന് സി കെ വിനീത് വിമർശിച്ചു. തന്നെ ആകര്‍ഷിച്ചത് നാഗസന്യാസിമാരോ വസ്ത്രമുടുക്കാതെ നടക്കുന്ന ആളുകളോ ആയിരുന്നില്ല. ഉപജീവനത്തിനായി അവിടെ എത്തിയ കുറേ മനുഷ്യരായിരുന്നു തന്റെ ശ്രദ്ധപിടിച്ചുപറ്റിയത്. അത്തരം കച്ചവടക്കാരുടെ അടുത്ത് ആരും പോകില്ല. വൃത്തിയുടെയും സൗകര്യത്തിന്റെയും പ്രശ്‌നങ്ങളാണ് അവര്‍ കാണുന്നതെന്നും ഫുട്‌ബോൾ താരം സി കെ വിനീത് പറഞ്ഞു.
എന്റെ എക്‌സ്പീരിയൻസിൽ കുംഭമേള ഭയങ്കര സംഭവമല്ല. വലിയ ആൾക്കൂട്ടമാണത്. വിശ്വാസികൾക്ക് പലതും ചെയ്യാനുണ്ടാകും. ഇത്രയും വൃത്തികെട്ട വെള്ളമുള്ളിടത്ത് എനിക്ക് കുളിക്കാൻ താൽപര്യമില്ല. ചൊറിപിടിച്ച് തിരിച്ചു വരാനും താൽപര്യമില്ല എന്നും സി കെ വിനീത് പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ പങ്കെടുത്തുകൊണ്ടാണ് സി കെ വിനീത് അനുഭവം പങ്കുവച്ചത്.