യു പ്രതിഭ എംഎൽഎയെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിജെപി സംസ്ഥാന സമിതി അംഗം അഡ്വക്കേറ്റ് ബിപിൻ സി ബാബു. മകനെതിരായ ആരോപണത്തിൽ യു പ്രതിഭ എംഎൽഎയെ പിന്തുണച്ച് കൊണ്ടാണ് ബിപിൻ സി ബാബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. കുഞ്ഞുങ്ങളുടെ കയ്യിൽ നിന്ന് തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തന്നെ ഒരു അമ്മ എന്ന നിലയിൽ അവരുടെ വികാരത്തെ മാനിക്കണമായിരുന്നുവെന്നാണ് ബിപിൻ സി ബാബുവിൻ്റെ പരാമർശം. അടുത്തിടെ സി പി എം വിട്ട് ബിജെപിയിൽ ചേർന്ന ആളാണ് ബിപിൻ സി ബാബു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
‘പ്രിയമുള്ളവരേ രണ്ട് ദിവസം ആയി ദൃശ്യ മാധ്യമങ്ങളിൽ കൂടെ ഒരു അമ്മയേയും മകനേയും എല്ലാവരും തേജോവധം ചെയ്ത് കൊണ്ട് ഇരിക്കുകയാണ്. ഒൻപത് കുട്ടികളുടെ ഭാവി ആണ് ഇതിൽ കൂടെ നിങ്ങള് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ആ കുഞ്ഞുങ്ങളുടെ അവരുടെ കുടുംബാംഗങ്ങളുടെയും മാനസിക അവസ്ഥ എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ ? കുഞ്ഞുങ്ങളുടെ കയ്യിൽ നിന്ന് തെറ്റുകൾ സംഭവിചിട്ടുണ്ടേൽ തന്നെ ഒരു അമ്മ എന്ന നിലയിൽ അവരുടെ വികാരത്തെ മാനിക്കണം ആയിരുന്നു. അവർ വിശ്വസിക്കുന്ന പ്രസ്ഥാനവും യാതൊരു രീതിയിലും അവർക്ക് പിന്തുണ നൽകിയില്ല. അവരെ വളഞ്ഞിട്ട് ആക്രമിച്ച രീതി തികച്ചും അപലപനീയം ആണ് . എന്തെങ്കിലും സാഹചര്യത്തിൽ അവരിൽ തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്തി അവരെ നല്ലതിലേക്ക് നയിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.നാളെയുടെ വാഗ്ദാനങ്ങൾ ആണ് അവർ. ഇങ്ങനെ ഒരു സാഹചര്യത്തിൽ കൂടെ നിൽക്കേണ്ടവർ പോലും കൂടെ നിന്നില്ല. നാളെ കുറിച്ച് ചിന്തിക്കുന്ന ദേശിയതയിലേക്ക് ഞാൻ പ്രിയപ്പെട്ട mla യേ സ്വാഗതം ചെയ്യുന്നു’.
കഴിഞ്ഞ ദിവസമാണ് യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് അടക്കമുള്ള ഒന്‍പതംഗ സംഘത്തെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയരാജ് ആറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരുടെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടിയിരുന്നു.
