അമ്മ ഫ്‌ളാറ്റിൽ നിന്ന് എറിഞ്ഞു കൊന്ന നവജാത ശിശുവിന് അന്ത്യാഞ്ജലി അർപ്പിച്ച് മേയറും പോലീസുകാരും. കണ്ടു നിന്നവരുടെ പോലും ഹൃദയം തകരുന്ന തരത്തിൽ ഉള്ള യാത്രയയപ്പ് ആയിരുന്നു പിഞ്ചുകുഞ്ഞിനു നൽകിയത്. കുഞ്ഞിന്റെ ശവപെട്ടിക്കു മുകളിൽ മനോഹരമായ റോസാപൂക്കളും ഒപ്പം കളിപ്പാട്ടവും വെച്ച് കൊടുത്താണ് കുഞ്ഞിനെ യാത്രയാക്കിയത്.
പ്രസവിച്ച് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ അമ്മയാൽ മരണപ്പെട്ട ആ കുഞ്ഞിന്റെ യാത്രയയക്കുമ്പോൾ ഹൃദയം തേങ്ങാത്തവരായി ആരുമുണ്ടായിരുന്നില്ല. ജനിച്ച് മൂന്നു മണിക്കൂറുകൾ മാത്രമായിരുന്നു ആ കുഞ്ഞിന് ആയുസ് ഉണ്ടായിരുന്നത്. സ്വന്തം ‘അമ്മ തന്നെ ആ കുരുന്നിനെ ഫ്‌ളാറ്റിൽ നിന്ന് എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. പുല്ലേപ്പടി പൊതുശ്മശാനത്തിലാണ് ആ ആൺകുഞ്ഞിന് കൊച്ചി സിറ്റി പോലീസും നഗരസഭയും ചേർന്ന് അന്ത്യവിശ്രമമൊരുക്കിയത്.
പോലീസും നഗരസഭാ അധികൃതരും ചേർന്നാണ് കുഞ്ഞിന്റെ ശവസംസ്ക്കാര ചടങ്ങുകൾ നടത്തിയത്. ഇതിൽ ഉറ്റവർ ആരും പങ്കെടുക്കാൻ ഇല്ലായിരുന്നു. ഫ്‌ളാറ്റിൽ നിന്നുള്ള വീഴ്ചയുടെ ആഘാതത്തിൽ ശരീരം പൊട്ടിച്ചിതറിയതിനാൽ അടച്ച പെട്ടിക്കുള്ളിലായിരുന്നു മൃതദേഹം സംസ്‌കരിച്ചത്. ആരെയും മൃതദേഹം കാണിച്ചതുമില്ല. മേയർ എം. അനിൽകുമാറും പോലീസ് ഉദ്യോഗസ്ഥരും മൃതദേഹത്തിൽ പൂക്കൾ അർപ്പിച്ചപ്പോൾ വനിതാ പോലീസ് ഉദ്യോഗസ്ഥർ പെട്ടിക്കു മുകളിൽ കളിപ്പാട്ടവും വെച്ചാണ് കുഞ്ഞിന്റെ സംസ്ക്കാരം നടത്തിയത്.
ഇത് കൂടാതെ സംസ്ക്കാരത്തിന് മുൻപ് പോലീസ് ഉദ്യോഗസ്ഥർ സല്യൂട്ടും നൽകി. തുടർന്ന് പുഷ്‌പങ്ങൾ വിതറിയ കുഴിമാടത്തിലേക്ക് കുഞ്ഞിനെ കിടത്തുകയായിരുന്നു. പൊതുപ്രവർത്തകൻ പി.കെ. സാബുവാണ് കുഞ്ഞിന്റെ മൃതദേഹം കുഴിമാടത്തിലേക്ക് എടുത്തത്. കുഴി മൂടിയതിനു ശേഷം മേയറും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് തുളസി ചെടി നടുകയും ചെയ്തു.