അജ്മീറിലെ പ്രശസ്തമായ സൂഫി സന്യാസി മൊയ്‌നുദ്ദീൻ ചിഷ്‌തിയുടെ ദർഗയിൽ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട ഹർജിയിൽ അജ്മീര്‍ കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ചു. വാരാണസി, മഥുര, ധാറിലെ ഭോജ്ശാല എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള പ്രധാന ആരാധനാലയങ്ങൾക്ക് സമാനമായ അവകാശവാദങ്ങൾ ഉന്നയിക്കപ്പെട്ടതിന് പിന്നാലെയാണ് അജ്മീർ ദർഗയുടെ കാര്യത്തിലും ഹർജി വന്നത്.
സ്ഥലത്ത് വീണ്ടും ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബറിലാണ് ഹർജി സമർപ്പിച്ചത്. അജ്മീർ ദർഗ കമ്മിറ്റിക്കും ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും വിഷയത്തിൽ മറുപടി ആവശ്യപ്പെട്ട് സിവിൽ ജഡ്ജി മൻമോഹൻ ചന്ദേൽ നോട്ടീസ് അയച്ചതായി ഹർജിക്കാരൻ്റെ അഭിഭാഷകൻ യോഗേഷ് സിറോജ പറഞ്ഞു.
കൂടുതൽ വ്യക്തതയ്‌ക്കായി എഎസ്ഐ സർവേ നടത്തി ഹിന്ദുക്കൾക്ക് പരിസരത്ത് ആരാധന നടത്താനുള്ള അവകാശം നൽകണമെന്നും ആവശ്യമുന്നയിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് ഒരു പ്രധാന സ്ഥാനം വഹിച്ചിരുന്ന ഹർ ബിലാസ് സർദ 1910 ൽ ഒരു ഹിന്ദു ക്ഷേത്രത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് എഴുതിയിരുന്നതായി ഹർജിയിൽ പറയുന്നു.
50 വർഷങ്ങൾക്കുമുൻപ് ദർഗയ്‌ക്കുള്ളിലെ ശിവ ക്ഷേത്രത്തിൽ ഒരു പുരോഹിതൻ സ്ഥിരമായി പ്രാർത്ഥനകൾ നടത്താറുണ്ടായിരുന്നതായും എന്നാൽ ഇവിടെയുണ്ടായിരുന്ന ശിവലിംഗം നിലവറയിലേക്ക് മാറ്റിയതായും പ്രദേശവാസികൾ പറഞ്ഞിട്ടുള്ളതായി വിഷ്ണുഗുപ്തയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഡിസംബർ 20നാണ് കേസിൽ അടുത്ത വാദം കേൾക്കുന്നത്.
