കേന്ദ്രമന്ത്രി അമിത് ഷാ ഡോ. ബി.ആർ. അംബേദ്കറെ അപമാനിച്ചുവെന്ന് ആരോപിച്ച് ഛത്തിസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുടെ വസതിയിലേക്ക് കാൽനട മാർച്ച് നടത്തിയ നിരവധി കോൺഗ്രസ് അംഗങ്ങളെ ചൊവ്വാഴ്ച പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചക്കാണ് റായ്പൂരിലെ ഗാന്ധി മൈതാനിയിൽനിന്ന് കോൺഗ്രസിന്റെയും യുവജന വിഭാഗത്തിന്റെയും അംഗങ്ങൾ പ്രതിഷേധ മാർച്ച് ആരംഭിച്ചത്.
പാർലമെന്റിൽ അടുത്തിടെ ബി.ആർ അംബേദ്കറെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശം വിവാദമായിരുന്നു. അംബേദ്കറെ പരിഹസിച്ചിന് അമിത് ഷാ രാജിവെക്കണമെന്നും രാജ്യത്തെ മുഴുവൻ ജനങ്ങളോടും മാപ്പ് പറയണമെന്നും പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബ് പറഞ്ഞു.
സമരം ചെയ്യുന്ന കോൺഗ്രസ് പ്രവർത്തകരെ തടയാൻ മുഖ്യമന്ത്രിയുടെ വീടിനു സമീപം കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചതായി പാർട്ടി ഭാരവാഹി പറഞ്ഞു.
