അണ്ണാ സർവകലാശാല പീഡനക്കേസിൽ പൊലീസിനും സർക്കാരിനുമെതിര അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. എഫ്ഐആറിൽ പെൺകുട്ടിയുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുത്തി അപ്‍ലോഡ് ചെയ്തത് പൊലീസിന്റെ പിഴവാണെന്ന് കോടതി വിമർശിച്ചു. പെൺകുട്ടി അനുഭവിക്കുന്ന മനോവിഷമത്തിന് ഉത്തരവാദി സർക്കാരാണ്. പൊലീസിന് ക്യാംപസിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്നും അതേ സമയം പ്രതിക്ക് പൂർണസ്വാതന്ത്യം നൽകിയിരിക്കുകയാണെന്നും കോടതി രൂക്ഷഭാഷയിൽ പ്രതികരിച്ചു.
10 വർഷമായി പ്രതി ക്യാമ്പസിൽ വിലസിനടക്കുന്നത് തടയിടാൻ അധികൃതർക്ക് എന്തുകൊണ്ട് കഴിഞ്ഞില്ലെന്നും കോടതി ചോദിച്ചു. അണ്ണാ സർവകലാശാല പീഡനക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള കേസ് പരിഗണിക്കവേയാണ് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ക്യാമ്പസിൽ 56 സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ല. പ്രതി ജ്ഞാനശേഖരൻ കഴിഞ്ഞ പത്ത് വർഷമായി ക്യാമ്പസിനുള്ളിൽ കറങ്ങിനടക്കുന്നുണ്ട്. ഇതെങ്ങനെ സംഭവിച്ചുവെന്ന് മനസ്സിലാകുന്നില്ലെന്നും കോടതി പറഞ്ഞു.
