ടെഹ്റാൻ: ഇറാനില്‍ ഹിജാബ് നിയന്ത്രണങ്ങള്‍ക്കെതിരെ വസ്ത്രമഴിച്ച് പ്രതിഷേധിച്ച് വിദ്യാര്‍ഥിനി. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാന്റെ അര്‍ദ്ധസൈനിക വിഭാഗമായ ബാസിജിന്റെ അംഗങ്ങള്‍ പെണ്‍കുട്ടിയുടെ ഹിജാബും വസ്ത്രങ്ങളും വലിച്ചുകീറാന്‍ ശ്രമിച്ചു. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥിനി തന്റെ ഉള്‍വസ്ത്രം മാത്രം ധരിച്ച് യൂണിവേഴ്‌സിറ്റിക്ക് മുന്നിലൂടെ നടന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍വിമര്‍ശനമാണ് ഉയരുന്നത്.
പെണ്‍കുട്ടിയാരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പെണ്‍കുട്ടിയെ പോലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. വിദ്യാര്‍ഥിനി കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നുവെന്നും മാനസികവിഭ്രാന്തി നേരിടുകയായിരുന്നുവെന്നുമാണ് സര്‍വകലാശാല വക്താക്കളുടെ വിശദീകരണം. പെണ്‍കുട്ടിയെ മോചിപ്പിക്കാനുള്ള നടപടി ഇറാന്‍ ഭരണകൂടം ഉടനടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു.
