News

സംഘർഷഭരിതം; മണിപ്പൂരിൽ ആറിടങ്ങളില്‍ കൂടി വീണ്ടും അഫ്‌സ്‌പ ഏർപ്പെടുത്തി

സംഘർഷം തുടരുന്ന മണിപ്പൂരിലെ കൂടുതൽ മേഖലകളിൽ അഫ്‌സ്‌പ നിയമം ഏർപ്പെടുത്തി കേന്ദ്ര സർക്കാരിന്റെ ഉത്തരവ്. പുതുതായി ആറ് പോലീസ് സ്‌റ്റേഷനുകളുടെ പരിധിയിൽ കൂടിയാണ് നിയമം കൊണ്ട് വരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷം രൂക്ഷമായ ജിരിബാം ഉൾപ്പെടെയുള്ള മേഖലകളിലാണ് അഫ്‌സ്‌പ ഏർപ്പെടുത്തിയത്. ദിവസങ്ങൾക്ക് മുൻപ് മേഖലയിൽ പത്തോളം കുക്കി ആയുധ ധാരികളെ സിആർപിഎഫ് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.

ഇംഫാല്‍ വെസ്‌റ്റ് ജില്ലയിലെ സെകാമായി, ലാം സാങ്, ഇംഫാല്‍ ഈസ്‌റ്റ് ജില്ലയിലെ ലാംലായ്, ജിരിബാം ജില്ലയിലെ ജിരിബാം, ബിഷ്‌ണുപൂരിലെ കാങ്പോക്‌പി, മൊയ്‌രാങ് മേഖലകളിലാണ് വീണ്ടും അഫ്‌സ്‌പ ഏര്‍പ്പെടുത്തിയത്. ഈ ആറ് ഇടങ്ങളിലടക്കം പത്തൊന്‍പത് പൊലീസ് സ്റ്റേഷന്‍ പരിധികളെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ മണിപ്പൂരിലെമ്പാടും കഴിഞ്ഞ മാസം ഒന്നിന് അഫ്‌സ്‌പ ഏര്‍പ്പെടുത്തിയിരുന്നു. ഇംഫാല്‍, ലംഫാല്‍, സിങ്ജാമെയ്‌, സെക്‌മായ്, ലാംസാങ്, പട്‌സോയി, വാങോയി, പൊരാംപട്, ഹെയ്‌ന്‍ഗാങ്, ലാംലായ്, ഇരിള്‍ബങ്, ലെയ്‌മാഖോങ്, തൗബാല്‍, ബിഷ്‌ണുപൂര്‍, നാമ്പോള്‍, മൊയ്‌രാങ്, കാക്‌ചിങ്, ജിരിബാം പൊലീസ് സ്റ്റേഷന്‍ പരിധികളെയാണ് സംസ്ഥാന സര്‍ക്കാര്‍ അഫ്‌സ്‌പയില്‍ നിന്ന് ഒഴിവാക്കിയത്.

പ്രശ്‌നബാധിത പ്രദേശം ആയി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന എവിടെയും സ്വതന്ത്രമായി പ്രവർത്തിക്കാൻ അഫ്‌സ്‌പ സൈന്യത്തിന് വിപുലമായ അധികാരം നൽകുന്നുണ്ട് എന്നതാണ് പ്രത്യേകത. ഇതിന് പുറമേ കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ അഫ്‌സ്‌പ നിലവിലുള്ള ഒരു പ്രദേശത്തെ സൈനിക ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനും സാധിക്കില്ല.

 

 

Most Popular

To Top