കഞ്ചാവ് ബീഡി പുകയ്‌ക്കാൻ എക്‌സൈസ് ഓഫീസിൽ കയറി തീപെട്ടി ചോദിച്ച വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. തൃശൂരിലെ സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് ടൂര്‍ പോയ വിദ്യാര്‍ത്ഥി സംഘത്തിലെ കുട്ടികളാണ് എക്‌സൈസ് ഓഫീസ് ആണെന്നറിയാതെ തീപ്പെട്ടി ചോദിച്ച് കുടുങ്ങിയത്.
അദ്ധ്യാപകർക്കൊപ്പമാണ് സംഘം വിനോദ യാത്ര പോയത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം അഞ്ചോളം വിദ്യാർത്ഥികൾ കാട് പിടിച്ച ഒരു കെട്ടിടത്തിന് സമീപത്തേക്ക് പോയി. അവിടെ നിന്ന് കഞ്ചാവ് പുഹക്കാനായിരുന്നു പ്ലാൻ എന്നാൽ തീപ്പെട്ടി കൈവശമില്ലാത്തതിനാൽ അടുത്തുള്ള കെട്ടിടത്തിൽ ആളുണ്ടെന്ന് മനസിലാക്കി അങ്ങോട്ട് പോകുകയായിരുന്നു. വാതിൽ തുറന്ന് തീപ്പെട്ടി ചോദിച്ചപ്പോഴാണ് തങ്ങൾ ചെന്നുപെട്ട സ്ഥലം മനസിലായത്.
എക്‌സൈസ് ഓഫീസിൽ യൂണിഫോമിൽ ഉള്ളവരെ കണ്ടതോടെ തിരിച്ചു ഓടാൻ വിദ്യാർത്ഥികൾ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തിപിടികൂടുകയായിരുന്നു. എക്സൈസ് ഓഫീസിന്റെ പിൻവശത്തായി കേസിൽ പിടിച്ച വാഹനങ്ങൾ കിടക്കുന്നത് കണ്ട് വർക്ക് ഷോപ്പ് ആണെന്ന് കരുതിയാണ് കയറിയതെന്ന് കുട്ടികൾ പറഞ്ഞതായി എക്സൈസ് അറിയിച്ചു.
അഞ്ച് ഗ്രാം കഞ്ചാവും ഹാഷിഷ് ഓയിലും ഇവ നിറയ്ക്കാനുള്ള പേപ്പറുകളും എക്‌സൈസ് ഇവരുടെ കയ്യിൽ നിന്ന് കണ്ടെത്തി. ശേഷം അധ്യാപകരെ വിളിച്ചുവരുത്തുകയും രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തു. രക്ഷിതാക്കള്‍ എത്തിയതിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കുകയും വിട്ടയയ്ക്കുകയുമായിരുന്നു.
