News

വിസ്മയ കേസ്; സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ

സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനിയായ വിസ്മയ ജീവനൊടുക്കിയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ. തനിക്കെതിരായ ശിക്ഷാവിധി മരവിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. പത്തു വർഷം ശിക്ഷ വിധിച്ച വിചാരണക്കോടതി വിധിക്കെതിരെ കിരൺ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇതിൽ രണ്ട് വർഷമായിട്ടും തീരുമാനാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹർജി. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവും കിരൺ ഉന്നയിക്കുന്നു. തനിക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നും വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലെന്നും കിരൺകുമാർ ഹർജിയിൽ പറയുന്നു.

10 വര്‍ഷത്തെ തടവാണ് കോടതി കിരണിന് വിധിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നല്‍കിയെങ്കിലും പ്രൊബേഷന്‍ റിപ്പോര്‍ട്ടും പോലീസ് റിപ്പോര്‍ട്ടും എതിരായതിനാല്‍ ജയില്‍ സൂപ്രണ്ട് അപേക്ഷ തള്ളി. കിരണ്‍ വീണ്ടും അപേക്ഷ നല്‍കിയപ്പോള്‍ പോലീസ് റിപ്പോര്‍ട്ട് എതിരായിരുന്നുവെങ്കിലും പ്രൊബേഷന്‍ റിപ്പോര്‍ട്ട് അനുകൂലമായതിനാല്‍ കിരണിന് 30 ദിവസത്തെ പരോള്‍ ജയില്‍ മേധാവി അനുവദിച്ചു. ഇതിന് ശേഷമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് 2021 ജൂണില്‍ വിസ്മയ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്. ഭര്‍ത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

Most Popular

To Top