തിരുപ്പതി ക്ഷേത്രത്തിലെ അപകടത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്രാ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു. സംഭവുമായി ബന്ധപെട്ട് തിരുപ്പതി തിരുമല ദേവസ്വം ഭാരവാഹികളെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ദുരന്തത്തിൽ വളരെയധികം ദുഃഖമുണ്ടെന്നും മരിച്ചവരുടെ ബന്ധുക്കൾക്ക് 25 ലക്ഷം വീതം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 33 പേർക്കു പരുക്കേറ്റു. പരുക്കേറ്റവർക്കു 2 ലക്ഷം വീതം സാമ്പത്തികസഹായം നൽകും.
തിരുപ്പതി ക്ഷേത്രത്തില്‍ വൈകുണ്ഠ ദ്വാര ദര്‍ശനത്തിന് എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ ആറ് പേർ മരിച്ചിരുന്നു. മരിച്ചവരിൽ പാലക്കാട് വണ്ണാമല വെള്ളാരംകല്‍മേട് സ്വദേശിനി നിര്‍മലയും ഉണ്ടായിരുന്നു. ടിക്കറ്റിനായി ആയിരക്കണക്കിന് ഭക്തര്‍ രാവിലെ മുതല്‍ തിരുപ്പതിയിലെ വിവിധ കേന്ദ്രങ്ങളില്‍ തടിച്ചുകൂടിയിരുന്നു. വൈകുന്നേരം പ്രവേശനം അനുവദിച്ചയുടന്‍ ഭക്തര്‍ തിക്കി, തിരക്കി അകത്തേക്ക് കയറുകയായിരുന്നു.
